കണ്ണൂർ: സിപിഎം ഭരിക്കുന്ന കണിച്ചാർ പഞ്ചായത്തിൽ വിജിലൻസ് സംഘം പരിശോധന നടത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അഴിമതി ആരോപണത്തിന് സാധ്യതയുള്ള നിരവധി ഇടപാടുകൾ പഞ്ചായത്തിൽ നടന്നതായി ആരോപണം നിലനിൽക്കുന്നതിനിടയിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് വിജിലൻസ് പരിശോധന നടത്തിയത്. എന്നാൽ പരിശോധന നടത്തിയത് ഏത് പരാതിയുടെ അടിസ്ഥാനത്തിലാണ് എന്ന് പരിശോധനാ സംഘം വ്യക്തമാക്കിയിട്ടില്ല. ഏത് പരാതിയിൽ അന്വേഷണം നടത്തിയാലും നടപടിയൊന്നും ഉണ്ടാകാൻ പോകുന്നില്ല എന്നാണ് ജനങ്ങൾ പറയുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ചാക്കോ തൈക്കുന്നേൽ നൽകിയ പരാതിയാണ് ഇപ്പോൾ അന്വേഷണത്തിന് കാരണമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. പ്രധാനമായും മൂന്ന് അഴിമതിയാരോപണങ്ങൾ ആണ് പരാതിക്ക് കാരണമായി ഉയർന്നിട്ടുള്ളത്. പഞ്ചായത്തിലാകെ 450 ഓളം തെരുവുവിളക്കുകൾ സ്ഥാപിച്ചതാണ് ഒരു വിഷയം. തെരുവുവിളക്കുകൾ കത്തുന്നില്ല എന്ന് മാത്രമല്ല കാണാതായ സംഭവങ്ങൾ വരെയുണ്ടെന്ന് പഞ്ചായത്തംഗങ്ങൾ തന്നെ പറയുന്നു. സകല പ്രവൃത്തികളിലും രാഷ്ട്രീയവും സ്വജനപക്ഷപാതവും നടത്തുന്നതായ ആക്ഷേപങ്ങൾ മുൻപ് തന്നെ ഉയർന്നിട്ടുള്ളതാണ്. ഒടുവിൽ ഭരണകക്ഷിയിലെ അംഗങ്ങൾ തന്നെ പ്രസിഡൻ്റ് നടത്തുന്ന പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുന്ന സ്ഥിതി വരെയെത്തി കാര്യങ്ങൾ. എല്ലാം പഞ്ചായത്ത് പ്രസിഡൻ്റ് ഏകപക്ഷീയമായും സ്വകാര്യമായും തീരുമാനിക്കുന്ന എന്നാണ് പാർട്ടിക്കുള്ളിലും ആരോപണമുയർന്നിട്ടുള്ളത്. രണ്ട് വർഷം മുൻപ് ഉണ്ടായ പൂളക്കുറ്റി ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വെറും 4 ലക്ഷം രൂപ വീതം മാത്രം നൽകിയ പഞ്ചായത്തും സർക്കാരും ഏതാനും പാട്ടക്കഷണത്തിൽ പെയ്ൻ്റടിച്ച് ടൂറിസം ബോർഡുകൾ വച്ച വകയിൽ മുടക്കിയത്24 ലക്ഷം രൂപയാണ്. ദുരന്തത്തിൽ വീട് നഷ്ടപെട്ടവർക്ക് നല്ലൊരു വീട് വയ്ക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് 24 ലക്ഷം മുടക്കി പാട്ടക്കഷണ ബോർഡുകൾ നാടുനീളെ നാട്ടിവച്ചത്. ഇതും അഴിമതി ആരോപണ വിഷയമാണ്. പാട്ടയ്ക്ക് റിഫ്ലക്ഷൻ പെയ്ൻ്റ് അടിച്ചു വയ്ക്കണമെന്ന നിബന്ധന നടപ്പിലാക്കാതെ വെറും പെയ്ൻ്റടിച്ച് വന്നുവെന്നാണ് പരാതി. ദുരന്തനിവാരണ അതോറിറ്റിയിലെ ചിലരുമായി അമിത ബന്ധം സ്ഥാപിച്ച് ഉട്ടോപ്പിയൻ പദ്ധതികൾ ഒക്കെ ഉണ്ടാക്കിയെന്ന് അവകാശപ്പെടുന്ന പഞ്ചായത്ത് പ്രസിഡൻ്റ് പക്ഷെ ദുരന്തമേഖലയിലെ ഒരു പാലം നിർമാണത്തിൽ ഇടപെട്ടുവെന്നും അപാകത നിറഞ്ഞ രീതിയിലാണ് പാലം നിർമിച്ചതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇതും പരാതിയായിട്ടുണ്ട്. ഈ വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ പഞ്ചായത്തിനെതിരെ വ്യാപകമായ എതിർകുറിപ്പുകളാണ് ഉള്ളത്. അതിനാൽത്തന്നെ അവസാനത്തെ ഗ്രാമസഭകളിൽ പഞ്ചായത്തിൻ്റെ ഓഡിറ്റ് റിപ്പോർട്ട് വായിക്കാതെ ഒഴിഞ്ഞു മാറിയെന്നും പരാതി ഉണ്ട്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വലിയ ക്രമക്കേടുകളാണ് നടത്തിയിട്ടുള്ളതെന്നും വിജിലൻസ് നടപടി സ്വീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ചാക്കോ തൈക്കുന്നേൽ പറഞ്ഞു. ഭരണകക്ഷി അംഗങ്ങളും സിപിഎം പാർട്ടിയിലെ സാധാരണ പ്രവർത്തകരും വരെ പ്രസിഡൻ്റിൻ്റെ നയങ്ങളിൽ സംശയിക്കുന്ന സാഹചര്യത്തിൽ വിജിലൻസ് സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് അറിയാൻ ജനം കാത്തിരിക്കുകയാണെന്നും ചാക്കോ തൈക്കുന്നേൽ പറഞ്ഞു.
Vigilance inspection in CPM-ruled Kanichar panchayat. Several complaints have been raised against the panchayat administration